
വ്യാജരേഖ: കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനും സംശയനിഴലിൽ
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന പരാതിയിൽ കേരള കേഡറിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 15 സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു.
2015 മുതൽ 2023 വരെയുള്ള കാലയളവിൽ സർവീസിൽ പ്രവേശിച്ച ഇവർ തെറ്റായതോ വ്യാജമായതോ ആയ ജാതി, വരുമാനം, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കിയോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് (യുപിഎസ്സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്.
സംശയനിഴലിലുള്ള ഉദ്യോഗസ്ഥരിൽ 11 പേർ ഐഎഎസ് കേഡറിലുള്ളവരും, 2 പേർ ഐപിഎസ് ഉദ്യോഗസ്ഥരും, ഒരാൾ ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഉദ്യോഗസ്ഥനും മറ്റൊരാൾ ഐആർഎസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഉദ്യോഗസ്ഥനുമാണ്. ഇവരുടെ പേരുകൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര വകുപ്പുകളിലുമായി സേവനമനുഷ്ഠിക്കുന്നവരാണ്. രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും രണ്ട് പേർ വീതവും, ഒഡീഷ, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്ന് ഓരോ ഉദ്യോഗസ്ഥൻ വീതവുമാണ് പട്ടികയിലുള്ളത്.
കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരും കേന്ദ്ര റവന്യൂ വകുപ്പിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഓരോ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ട്. ആകെ 22 ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി ഉയർന്നതെങ്കിലും പ്രാഥമികമായി 15 പേരുടെ കാര്യത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
2022ലെ സിവിൽ സർവീസ് പരീക്ഷയിൽ 821-ാം റാങ്ക് നേടിയ പൂജ ഖേദ്കർ വ്യാജരേഖകൾ ഹാജരാക്കിയാണ് ഐഎഎസ് നേടിയതെന്ന് കണ്ടെത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് സിവിൽ സർവീസ് പരീക്ഷാ മാനദണ്ഡങ്ങളിൽ യുപിഎസ്സി മാറ്റങ്ങൾ വരുത്തിയിരുന്നു.
പുതിയ വ്യവസ്ഥ അനുസരിച്ച്, ഉദ്യോഗാർത്ഥികൾ പ്രിലിമിനറി പരീക്ഷയുടെ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുണ്ട്. ഈ മാറ്റം ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ആരാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അന്വേഷണ പുരോഗതി നിർണായകമാകും.