Kerala Government NewsNews

പുരപ്പുറ സോളാർ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിനെ ബാധിക്കാതെ സംഭരിക്കാൻ കമ്മ്യൂണിറ്റി സ്റ്റോറേജ് പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോർജ്ജ ഉത്പാദനത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി ‘ഡിസ്ട്രിബ്യൂട്ടഡ് കമ്മ്യൂണിറ്റി സ്റ്റോറേജ്’ പദ്ധതി വരുന്നു.

വീടുകളിലെ പുരപ്പുറ സോളാർ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ഗ്രിഡിനെ ആശ്രയിക്കാതെ ഒരു പൊതു സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യുന്ന നൂതന പദ്ധതിയുടെ സാധ്യതകൾ സർക്കാർ ഗൗരവമായി പരിശോധിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിൽ ഇതിന്റെ ആദ്യ പൈലറ്റ് പദ്ധതിക്കുള്ള പഠനങ്ങൾ ആരംഭിച്ചു.

സി.കെ. ആശ, ഇ. ചന്ദ്രശേഖരൻ തുടങ്ങിയ എംഎൽഎമാരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

എന്താണ് കമ്മ്യൂണിറ്റി സ്റ്റോറേജ്?

ഒരു പ്രദേശത്തെ (ഉദാഹരണത്തിന് ഒരു ട്രാൻസ്ഫോർമറിന്റെ കീഴിലുള്ള വീടുകൾ) പുരപ്പുറ സോളാർ പ്ലാന്റുകളെ ഒരുമിച്ച് ഒരു മൈക്രോ ഗ്രിഡായി ബന്ധിപ്പിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ഡിസി രൂപത്തിൽ (DC Power) തന്നെ ഒരു കേന്ദ്രീകൃത ബാറ്ററി സംഭരണിയിലേക്ക് മാറ്റും. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഈ സംഭരണിയിൽ നിന്ന് വൈദ്യുതി വീടുകളിലേക്ക് വിതരണം ചെയ്യും.

ഇതിലൂടെ, ഡിസി വൈദ്യുതിയെ എസി ആയും, പിന്നീട് സംഭരിക്കാനായി വീണ്ടും ഡിസി ആയും മാറ്റുമ്പോഴുണ്ടാകുന്ന ഊർജ്ജ നഷ്ടം (conversion loss) പൂർണ്ണമായി ഒഴിവാക്കാം. ഇത് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും. ഉപഭോക്താക്കൾക്ക് കുറഞ്ഞ ശേഷിയുള്ള ഇൻവെർട്ടറുകൾ മതിയെന്നതിനാൽ സോളാർ പ്ലാന്റ് സ്ഥാപിക്കാനുള്ള ചെലവ് കുറയുകയും കൂടുതൽ പേർ ഈ രംഗത്തേക്ക് വരാൻ പ്രോത്സാഹനമാകുകയും ചെയ്യും.

ഗ്രിഡിന് ഭാരമാകില്ല, തൃശ്ശൂരിൽ പൈലറ്റ് പദ്ധതി

സൗരോർജ്ജ ഉത്പാദനം വൻതോതിൽ വർധിക്കുന്നത് സംസ്ഥാനത്തെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. എന്നാൽ, കമ്മ്യൂണിറ്റി സ്റ്റോറേജ് സംവിധാനത്തിൽ വൈദ്യുതി പ്രാദേശികമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ, ഇത് ഗ്രിഡിന് അധിക ഭാരമുണ്ടാക്കില്ല.

ഈ ആശയത്തിന്റെ പ്രായോഗികത പഠിക്കുന്നതിനായി തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിലെ ഒരു ട്രാൻസ്ഫോർമറിന് കീഴിലുള്ള ഗാർഹിക ഉപഭോക്താക്കളെ ഉൾപ്പെടുത്തി ഒരു പൈലറ്റ് പദ്ധതിക്ക് കെഎസ്ഇബി പഠനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ഒരു ബൾക്ക് സ്റ്റോറേജ് സംവിധാനത്തിൽ ശേഖരിച്ച് പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്നതിന്റെ സാങ്കേതിക സാധ്യതകളാണ് പഠിക്കുന്നത്.

നിലവിൽ ഇത്തരം പദ്ധതികൾക്ക് ചില നിയമപരമായ പരിമിതികളുണ്ടെങ്കിലും, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) തയ്യാറാക്കുന്ന പുതിയ കരട് നയത്തിൽ ഇതിന് ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഈ പദ്ധതി വിജയകരമായാൽ, അത് രാജ്യത്തിന് തന്നെ ഒരു പുതിയ മാതൃകയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.