
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജൂലൈ 23-ന്; ഓഗസ്റ്റ് 30-ന് അന്തിമപട്ടിക
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടർപട്ടിക ജൂലൈ 23-ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ആക്ഷേപങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരത്ത് ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്.
ഇവിഎം പരിശോധന ജൂലൈ 25 മുതൽ
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 നകം പൂർത്തിയാക്കും. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇവിഎമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.
വോട്ടർപട്ടികയിൽ പേര് ചേർക്കാം
- കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം.
- 2025 ജനുവരി 1-നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.
മട്ടന്നൂർ ഒഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പ്
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027-ൽ മാത്രമേ അവസാനിക്കുകയുള്ളൂ.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം. വിജയകുമാർ (സിപിഎം), എം. ലിജു (കോൺഗ്രസ്), അഡ്വ. ജെ.ആർ. പത്മകുമാർ (ബിജെപി) എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.