
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാരിനെ പ്രതിരോധത്തിലാക്കി ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ട്. മേളയിലെ പ്രധാന ദിവസമായ മൗനി അമാവാസി ദിനത്തിൽ തിക്കിലും തിരക്കിലും പെട്ട് 37 പേർ മരിച്ചെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ, ഈ വാദങ്ങളെ തെളിവുകൾ നിരത്തി പൂർണ്ണമായി തള്ളിക്കളയുകയാണ് ബിബിസി.
ജനുവരി 29-നുണ്ടായ ദുരന്തത്തിൽ 82 പേർ മരിച്ചെന്നാണ് ബിബിസി ഹിന്ദി ചാനലിന്റെ അന്വേഷണ സംഘം കണ്ടെത്തിയത്. പതിനൊന്ന് സംസ്ഥാനങ്ങളിലായി നൂറിലധികം കുടുംബങ്ങളെ നേരിൽ സന്ദർശിച്ചാണ് സർക്കാർ കണക്കുകൾ തെറ്റാണെന്ന് തങ്ങൾ സ്ഥിരീകരിച്ചതെന്ന് ബിബിസി അവകാശപ്പെട്ടു.
സർക്കാർ സഹായത്തിലും കള്ളക്കണക്ക്
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം യുപി സർക്കാർ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം നൽകിയിരുന്നു. എന്നാൽ ഇതിനുപുറമെ, 26 കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് പണമായി നൽകിയെന്ന് റിപ്പോർട്ട് പറയുന്നു. ഈ 26 പേരെയും മരിച്ചവരുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പോലീസ് പണം നൽകുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നു. ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ഈ പണത്തിന്റെ ഉറവിടം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
ഭീഷണപ്പെടുത്തി ഒപ്പിട്ട് വാങ്ങി
തിക്കിലും തിരക്കിലും പെട്ട് മരിച്ച നിരവധി പേരുടെ കുടുംബങ്ങളെ യുപി പോലീസ് സമീപിച്ച് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ഗുരുതരമായ ആരോപണമുണ്ട്. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന തരത്തിലുള്ള സത്യവാങ്മൂലത്തിൽ പോലീസ് നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങിയതായി പല കുടുംബങ്ങളും ബിബിസിയോട് വെളിപ്പെടുത്തി.
സഹായം ലഭിക്കാതെ 19 കുടുംബങ്ങൾ
ദുരന്തത്തിൽ വേണ്ടപ്പെട്ടവർ മരിച്ച 19 കുടുംബങ്ങൾക്ക് നാളിതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും ബിബിസി കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റ്, മോർച്ചറി രസീത് എന്നിവയെല്ലാം ഹാജരാക്കിയിട്ടും സാമ്പത്തിക സഹായം നിഷേധിക്കപ്പെട്ടതായി ഈ കുടുംബങ്ങൾ പറയുന്നു.
25 ലക്ഷം ലഭിച്ചവർ, 5 ലക്ഷം ലഭിച്ചവർ, ഒന്നും ലഭിക്കാത്തവർ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ബിബിസി 82 മരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയത്. കുംഭമേളയുടെ നടത്തിപ്പിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന യോഗി സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരവും ഭരണകൂടത്തിന്റെ പിടിപ്പുകേടും വെളിവാക്കുന്നതാണ് ബിബിസിയുടെ ഈ അന്വേഷണ റിപ്പോർട്ട്.