
സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ആവശ്യപ്പെട്ടെന്ന് നിർമാതാവ്. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ഹസീബ് പറയുന്നു.

കോഴിക്കോട് സെറ്റിൽവെച്ച ശ്രീനാഥ് ഭാസി നിരന്തരം കഞ്ചാവ് ആവശ്യപ്പെടുമായിരുന്നു എന്ന് ഹസീബ് പറയുന്നു. ലഹരി എത്തിച്ചു നൽകാത്തതിന്റെ പേരിൽ 58 ദിവസം നടൻ സെറ്റിൽ എത്തിയില്ല. നടൻ സ്ഥിരമായി എത്താത്തതിനാൽ ഷൂട്ടിങ്ങും ഡബ്ബിങ് അടക്കം നീണ്ടു പോയിട്ടുണ്ട്. ശ്രീനാഥ് വലിയ രീതിയിൽ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഹസീബ് പറയുന്നു.
ഇനി കോടതിയിൽ കാണാം എന്ന മുന്നറിയിപ്പും ശ്രീനാഥ് ഭാസിക്ക് ഹസീബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നുണ്ട്. ശ്രീനാഥ് ഭാസിക്കെതിരേ ഉയർന്ന ലഹരി കേസുകൾക്കൊപ്പം നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ കൂടി എത്തിയത് ശ്രീനാഥ് ഭാസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം.