
തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണിയും തേനീച്ചയാക്രമണവും
- നിരവധി പേർക്ക് കുത്തേറ്റു
തിരുവനന്തപുരം: കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ച് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബ് സ്‌ക്വാഡിന് കെട്ടിടത്തിന് പുറത്ത് പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.
കളക്ടറേറ്റിന്റെ പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും കളക്ടറടക്കമുള്ളവരെ മാറ്റുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം കെ.എസ്.ആർ.ടി.സി. ബസ് എത്തിയാണ് ഇവിടെയുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്.