കഠിനംകുളം ആതിര കൊലപാതകം: പ്രതി ജോൺസൺ പിടിയിൽ

Joseph Ousepp and Athira Kadinamkulam

തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ ആതിരയെ കൊലപ്പെടുത്തിയ ജോണ്‍സണ്‍ ഓസേപ്പിനെ ചിങ്ങവനത്തുനിന്ന് പിടികൂടി. പോലീസ് പിടിയിലായതിന് പിന്നാലെ താൻ വിഷം കഴിച്ചുവെന്ന് പറഞ്ഞ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ പ്രതി ജോണ്‍സൻ്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട ചിങ്ങവനത്തെ ഒരാളാണ് പോലീസില്‍ ഇയാളെ റോഡ് സൈഡില്‍ കണ്ട കാര്യം വിളിച്ച് അറിയിച്ചത്. ഇതിന് പിന്നാലെയാണ് പിടികൂടിയത്. രണ്ടുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്.

കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് ആതിരയുടെ കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ ഇൻസ്റ്റ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. കൊല്ലപ്പെട്ട യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ.

മൂന്നുകൊല്ലമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുന്നയാളാണ് പ്രതി ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ കൊണ്ടുപോയ ആതിരയുടെ സ്‌കൂട്ടർ നേരത്തെ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. വാഹനം അവിടെ വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറ‌ഞ്ഞു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി.

നേരത്തെ യുവതി ജോൺസനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു.

പിന്നീടാണ് യുവതിയെ എന്തോ നൽകി മയക്കിയതിന് ശേഷം കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അന്നേദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉള്ള ആളാണ് പ്രതി ജോൺസൺ. യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments