എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിൽ വീട്ടിനുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തി. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിൻ്റെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. വിവിധ കവറുകളിലായി അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും വീടിന് അകത്ത് നിന്ന് തലയോട്ടിയുമാണ് കിട്ടിയത്.
30 വർഷമായി ആൾതാമസമില്ലാത്ത വീടാണ് ഇതെന്നും ആൾതാമസമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യം വീടിനുള്ളില്‍ നിന്നും തലയോട്ടിയാണ് ലഭിച്ചത്. പിന്നീട് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതോടെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധനയ്ക്കായി എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തിയത്. എന്നാൽ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുൾപ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.
സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. അതേസമയം, വൈറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു.